പകല്‍ നേരത്തെ അമിതമായ ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സൂര്യാഘാതം അഥവാ സണ്‍സ്ട്രോക്ക്. പാലക്കാടും കോഴിക്കോടുമൊക്കെ സൂര്യാഘാതമേറ്റ് ആള്ക്കാര് കുഴയുന്നതിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഉടന്‍തന്നെ തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണംപോലും സംഭവിക്കാവുന്ന പ്രശ്നമാണിതെന്നും നിസാരമായി തള്ളേണ്ടതല്ലായെന്നും മനസിലാക്കണം. പ്രായമേറിയവരിലും കുട്ടികളിലും മറ്റ് ശാരീരികപ്രശ്നങ്ങളുള്ളവരിലുമാണ് സൂര്യാഘാതം സാധാരണയുണ്ടാകുന്നത്. എന്നാല്‍, കഠിനമായ ചൂടില്‍ അധികനേരം ജോലി ചെയ്യേണ്ടിവരുന്ന അരോഗദൃഢഗാത്രരിലും ഈ പ്രശ്നമുണ്ടാകാം.
നമ്മുടെ തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗമാണ് ശരീരത്തിലെ താപനില ഒരു നിശ്ചിത പരിധിക്കുള്ളില്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുമ്പോള്‍ ശരീരത്തിലെ ഈ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നു. ഹൈപ്പര്‍തെര്‍മ്മിയ (HYPERTHERMIA) എന്ന അവസ്ഥയുണ്ടാകുന്നു. ആന്തരാവയവങ്ങളായ തലച്ചോര്‍, കരള്‍, വൃക്കകള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെയെല്ലാം ഇത് ഗുരുതരമായി ബാധിക്കും.
കഠിനമായ ചൂട് ശരീരത്തില്‍ പ്രധാനമായും മൂന്നുതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
1.നിര്‍ജ്ജലീകരണം (DEHYDRATION)
ശരീരത്തില്‍ നിന്നും ജലം അമിതമായി വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതാണ് കാരണം. കൂടാതെ നേരിട്ടുള്ള ബാഷ്പീകരണം വഴിയും ധാരാളം ജലം നഷ്ടപ്പെടുന്നുണ്ട്.നിര്‍ജ്ജലീകരണം മിക്കവാറും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെങ്കിലും ഏറ്റവും ആദ്യം ബാധിക്കുന്നത് മൂത്രസഞ്ചാരത്തെയും വൃക്കകളെയുമാണ്. മൂത്രത്തിന്റെ അളവുകുറയുന്നത് മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നതിനുള്ള സാധ്യത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. തലച്ചോറിന്റെയും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാന്‍ ഇതുകാരണമാകും. ധാരാളം വെള്ളം കുടിക്കുക മാത്രമേയുള്ളൂ പോംവഴി. ഒരു ദിവസം കുറഞ്ഞത് രണ്ടര - മൂന്നു ലിറ്റര്‍ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കോളകള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കണം. പകരം പഴങ്ങളും പഴച്ചാറുകളും ഉപയോഗിക്കാം.
2. ചൂടുകുരു/ വെപ്പ് (മിലിയേരിയ)
ചെറിയ ചെറിയ കുരുക്കള്‍ , വിയര്‍ക്കുന്ന ശരീരഭാഗങ്ങളില്‍ ചൂടുകാലത്ത് പ്രത്യക്ഷപ്പെടുന്നതിനെയാണ് വെപ്പ് അഥവാ ചൂടുകുരു എന്ന് പറയുന്നത്. വിയര്‍പ്പുഗ്രന്ഥികളുടെ വായ അടഞ്ഞുപോകുന്നത് കൊണ്ടുണ്ടാകുന്ന കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമുണ്ടാക്കാത്ത ഒന്നാണിത്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ധാരാളം വെള്ളം കുടിക്കുകയുംതണുത്ത വെള്ളത്തില്‍ രണ്ടുനേരം കുളിക്കുകയും ചെയ്താല്‍ ഇത് സ്വയമേ പരിഹരിക്കപ്പെടും.
3. സൂര്യാഘാതം
ഇതാണ് ഏറ്റവും ഗുരുതരമായ പ്രശ്നം. ഇതില്‍ തന്നെ അത്ര സാരമല്ലാത്ത സൂര്യാതപം(SUNBURN) ചര്‍മ്മത്തെ ആണ് കൂടുതലായും ബാധിക്കുന്നത്. അധികനേരം വെയിലേറ്റ ഭാഗങ്ങളില്‍ തൊലിപ്പുറത്ത് ആദ്യം മുളകരച്ചു പുരട്ടിയ പോലുള്ള നീറ്റലോ , വെള്ളം വീഴുമ്പോള്‍ പുകച്ചിലോ തോന്നും. ഒന്ന് രണ്ടുദിവസത്തിനകം തൊലിയുടെ മേല്‍പ്പാളി പൊളിഞ്ഞിളകും. ക്രമേണ ചര്‍മ്മം പഴയപടി ആയിത്തീരും. സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാവയലറ്റ് രശ്മികളാണ് ഇവിടുത്തെ പ്രധാനവില്ലന്മാര്. ശരിക്കും സൂര്യനില്‍ നിന്നും പുറപ്പെടുന്ന UV രശ്മികളുടെ 10%ല്‍ താഴെ മാത്രമാണ് ഭൂമിയിലെത്തുന്നത്. അതിനെത്തന്നെ UV-A എന്നും UV-B എന്നും തരം തിരിച്ചിരിക്കുന്നു. ഇതില്‍ UV-B യാണ് സൂര്യതാപത്തിന് കാരണം. അതുകൊണ്ട് അതിനെ "SUNBURN SPECTRUM" എന്നാണ് പറയുന്നത്.
എന്നാല്‍ ഗുരുതരമായ സൂര്യാഘാതം (SUNSTROKE) രണ്ടുതരത്തില്‍ പ്രശ്നങ്ങളുണ്ടാക്കാം. രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിര്‍ന്നവരിലും വൃദ്ധജനങ്ങളിലുമാണ് ഈ വിഭാഗത്തില്‍പെട്ട സൂര്യാഘാതം കണ്ടുവരുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കാണ് ഈ പ്രശ്നമുണ്ടാകുന്നത്. തലച്ചോറിന്‍െറ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്‍െറ മുഖ്യലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങിയവ മുതല്‍ അപസ്മാര ചേഷ്ടകള്‍ക്കും തുടര്‍ന്ന് ഗാഢമായ അബോധാവസ്ഥക്കും (കോമ) വരെ ഇടയാക്കുന്നു. വൃദ്ധജനങ്ങളില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ചര്‍മം ഉണങ്ങി വരണ്ടിരിക്കും.
രണ്ടാമത്തേത്, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരില്‍ അമിത ചൂടില്‍ അത്യധ്വാനത്തിലേര്‍പ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സൂര്യാഘാതമാണ്. പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും ഇത് വൃക്കകളില്‍ അടിഞ്ഞുകൂടി വൃക്കസ്തംഭനം ഉള്‍പ്പടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു. അത്യധ്വാനത്തെ തുടര്‍ന്നുണ്ടാകുന്ന സൂര്യാഘാതമേറ്റവരില്‍ ആദ്യം പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ശരീരം വിയര്‍ത്ത് നനഞ്ഞിരിക്കും.
സൂര്യാഘാതമുണ്ടായാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കുന്നതിന് തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണനിരക്ക് 60-75 ശതമാനം വരെയാകാം. സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുപോലും 20 ശതമാനത്തിനും തലച്ചോറില്‍ സ്ഥായിയായ വൈകല്യമുണ്ടാകാനിടയുണ്ട്. ഓര്‍മക്കുറവ്, നാഡീഞരമ്പുകളുടെ തളര്‍ച്ച എന്നിവ കൂടാതെ വൃക്ക തകരാറുകളും തുടരാനിടയുണ്ട്.
സൂര്യാഘാതത്തിന്റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍ (WARNING SIGNS)
- വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം
- ക്ഷീണം
- ഓക്കാനവും ചെറിയ തലകറക്കവും
- സാധാരണയിലധികമായി വിയര്‍ക്കുക
- ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്
- ആഴം കുറഞ്ഞ, എന്നാല്‍ വേഗം കൂടിയ ശ്വാസമെടുപ്പ്
- പേശികളുടെ കോച്ചിപ്പിടുത്തം
ഈ ലക്ഷണങ്ങള്‍ എന്തെങ്കിലും തോന്നിയാല്‍, ഉടനെ അടുത്തുള്ള തണലില്‍/ തണുപ്പുള്ള സ്ഥലത്തുപോയി വിശ്രമിക്കണം. ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം ധാരാളം കുടിക്കണം. അരമണിക്കൂര്‍ കഴിഞ്ഞും ബുദ്ധിമുട്ടുകള്‍ മാറുന്നില്ലായെങ്കില്‍ ഡോക്ടറെ കാണണം.
ഉടനെ ചികിത്സ ലഭ്യമാക്കേണ്ട അവസരങ്ങള്‍
- ചര്‍മ്മം ഒട്ടും തന്നെ വിയര്‍ക്കാത്ത അവസ്ഥ. ഒപ്പം ചൂടുള്ളതും വരണ്ടതും ആണെങ്കില്‍.
- സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം
- വിങ്ങുന്ന മാതിരിയുള്ള തലവേദന
- ചര്‍ദ്ദി
- ശ്വാസംമുട്ടല്‍
കൂടെയുള്ള ഒരാള്‍ക്ക് സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം?
- ആഘാതമേറ്റയാളെ ഉടന്‍തന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം
- വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റണം
- മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ ഉണ്ടെങ്കില്‍ തുടച്ചുമാറ്റുക
- തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും
- തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക
- കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും
- രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക
പ്രതിരോധ മാര്‍ഗങ്ങള്‍
- നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം
- ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും
- പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതമാക്കുക
- അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക.
- രാവിലെ പതിനൊന്നു മണിമുതല്‍ ഉച്ചക്ക് മൂന്നുമണി വരെയുള്ള വെയില് കൊള്ളുന്നത് ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക
- നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്
- പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക
- കുട്ടികളോ പ്രായമായവരോ വീട്ടിലുണ്ടെങ്കില്‍ അവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
കാലോചിതവും ഉപകാര പ്രദവുമായ എഴുത്ത്... ആശംസകൾ....
ReplyDeleteവളരെ നല്ല പോസ്റ്റ്. സൂര്യാഘാതത്തിന്റെ പ്രതിവിധികള്‍ എഴുതിയത് നന്നായി. നന്ദി
ReplyDeleteസൂര്യാഘാതത്തിന്റെ കാര്യ കാരണങ്ങളും ,
ReplyDeleteലക്ഷണങ്ങളും , വകുപ്പും , പ്രതിവിധികളുമെല്ലാം
അടങ്ങിയ വിജ്ഞാനപ്രദമായ ഒരു ലേഖനം
ഉപകാരപ്രദമായ ഒരു നല്ല പോസ്റ്റ് ..
ReplyDeleteThanks
ReplyDeleteഉപകാരപ്രദമായ പോസ്റ്റ്
ReplyDeleteആശംസകള്‍ ഡോക്ടര്‍
വളരെ ഉപകാരപ്രദം.എന്തൊരം വിവരങ്ങളാ കിട്ടിയത്.നന്ദി ഡോക്ടർ!!!!!!
ReplyDeleteമാറുന്ന കാലാവസ്ഥകൾ!!
ReplyDeleteനല്ല പോസ്റ്റ്
ഗള്‍ഫിലെ പോലെയായി ഇല്ലേ. ഇവിടെ പതിവായി പുറത്ത് പണി ചെയ്യുന്നവര്‍ക്ക് ഉച്ച നേരത്തെ ബ്രേക്ക് ഉള്ളതാ.
ReplyDeleteസൂര്യാഘാതമേറ്റ ആളെ എന്ത് ചെയ്യണം എന്നത് പുതിയ അറിവാ ...
നന്ദി ഡോക്ടര്‍
ഈ സമയം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍.
ReplyDeleteനന്ദി.
Informative... Thanks
ReplyDeleteവളരെ പ്രയോജനപ്രദമായ പോസ്റ്റ്. ഈ സമയത്ത് എല്ലാവരും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ നല്‍കിയതിനു നന്ദി. ഒപ്പം ആശംസകൾ.
ReplyDeleteഉപകാരപ്രദവും വിജ്ഞാനപ്രദവും ആയ ലേഖനം. നന്ദി
ReplyDeleteഉപകാരപ്രധാനമായ പോസ്റ്റ്.. തുടരുക
ReplyDeleteനിർജ്ജലാവസ്ഥയ്ക്ക് പരിഹാരം നിർദ്ദേശിച്ചിടത്ത് ചായ, കാപ്പി പോലുള്ളവ വിരോധിച്ചത് എന്തുകൊണ്ടാണ്? തേയിലയും, കാപ്പിയും എങ്ങനെയാണ് ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നത്?
ReplyDeleteമദ്യം, ചായ, കാപ്പി ഇവയെല്ലാം മൂത്രത്തിലൂടെയുള്ള ജലനഷ്ടത്തെ ത്വരിതപ്പെടുത്തും. അത് നിർജലീകരണത്തെ കൂടുതൽ സങ്കീർണമാക്കും.
Deleteമദ്യം, ചായ, കാപ്പി ഇവയെല്ലാം മൂത്രത്തിലൂടെയുള്ള ജലനഷ്ടത്തെ ത്വരിതപ്പെടുത്തും. അത് നിർജലീകരണത്തെ കൂടുതൽ സങ്കീർണമാക്കും.
Deleteഉപകാരപ്രദം = നന്ദി ഡോക്ടർ
ReplyDeleteഈ സമയത്ത് വളരെ ഉപകാരപ്രദമായ പോസ്റ്റ് - നന്ദി
ReplyDeleteSuperb manoj
ReplyDeleteപോസ്റ്റ് ഗുണപ്രദം. ആശംസകള്‍.
ReplyDelete